News

പാലിയേക്കര ടോള്‍ പ്ലാസയില്‍ അടിപിടി; ഏഴു പേര്‍ക്ക് പരുക്ക്

17 September 2022 , 8:30 PM

 

തൃശൂര്‍: പാലിയേക്കര ടോള്‍ പ്ലാസയില്‍ യാത്രക്കാരും ജീവനക്കാരും തമ്മില്‍ അടിപിടി. കാര്‍ യാത്രക്കാരായ മൂന്നു പേര്‍ക്കും നാല് ജീവനക്കാര്‍ക്കും പരുക്കേറ്റു. ഫാസ്റ്റ് ടാഗിലെ മിച്ചമുള്ള തുകയെച്ചൊല്ലിയുള്ള തര്‍ക്കമാണ് കാരണം. പുലര്‍ച്ചെ രണ്ടരയ്ക്കും രാവിലെ എട്ടരയ്ക്കുമാണ് സംഘര്‍ഷം ഉണ്ടായത്. പുലര്‍ച്ചെ എത്തിയ കാര്‍ യാത്രക്കാര്‍ കോയമ്പത്തൂരില്‍ നിന്നും വന്നവരാണ്. സ്ത്രീകളടക്കമുള്ളവര്‍ വാഹനത്തില്‍ ഉണ്ടായിരുന്നു.  ഫാസ്റ്റ്ടാഗ് കാര്‍ഡുകളില്‍ ബാലന്‍സ് ഉണ്ടെങ്കിലും സ്‌കാന്‍ ചെയ്യുമ്പോള്‍ അത് കാണിക്കാതെ വരുന്നത് തര്‍ക്കങ്ങള്‍ക്ക് കാരണമാകുന്നുണ്ട്. ബാലന്‍സ് ഇല്ലാതെ വരുമ്പോള്‍ ഇരട്ടിത്തുകയാണ് യാത്രക്കാര്‍ നല്‍കേണ്ടി വരിക. കാറിനാണെങ്കില്‍ ഒരു വശത്തേക്ക് പോകാന്‍ 90 രൂപയ്ക്കു പകരം 180 രൂപവരെ നല്‍കേണ്ട അവസ്ഥയാണ്. ഇതിനെതിരെ ടോള്‍ പ്ലാസയില്‍ പലതവണ പ്രതിഷേധം ഉണ്ടായിട്ടുണ്ടെങ്കിലും പരിഹാരമായിട്ടില്ല.