News

കോൺക്രീറ്റിന് നടുവിലെ ഇരുമ്പുപാളി അടർത്തിയെടുക്കാൻ റെയിൽവെ പാളത്തിൽ കൊണ്ടിട്ടു: തമിഴ്നാട് സ്വദേശിനി കാസർകോട് അറസ്റ്റിൽ

31 August 2022 , 5:33 PM

 

കാസർകോട്:  കോട്ടിക്കുളം റെയിൽവേ പാളത്തിൽ ഇരുമ്പുപാളി വെച്ച സംഭവത്തിൽ തമിഴ്‌നാട്ടിൽ നിന്നുള്ള  22-കാരിയെ പോലീസ് അറസ്റ്റ് ചെയ്തു. ട്രയിൻ അട്ടിമറി ശ്രമമെന്ന് ധരിച്ച് അന്വഷിച്ച കേസ് അവസാനം ചെന്നെത്തിയത് 22 കാരിയിലാണ്. കോൺക്രീറ്റ് അടങ്ങിയ ഇരുമ്പുപാളിയിൽ നിന്ന് ഇരുമ്പു വേർതിരിച്ചെടുക്കാൻ ആക്രിവിൽപന സംഘത്തിലെ പെൺകുട്ടി കാണിച്ച അബന്ധമാണ് വിനയായത്. ബേക്കൽ ഭാഗത്ത് വാടകയ്ക്ക് താമസിച്ചു വന്നിരുന്ന കനകവല്ലി (22) ആണ് അറസ്റ്റിലായത്. 10 ദിവസം മുമ്പാണ് കോട്ടിക്കുളത്ത് കോൺക്രീറ്റ് ഘടിപ്പിച്ച ഇരുമ്പുപാളി പാളത്തിൽ വെച്ച നിലയിൽ കണ്ടെത്തിയത്. ട്രെയിൻ അട്ടിമറി ശ്രമമെന്നായിരുന്നു പൊലീസിന്റെ പ്രാഥമിക നിഗമനം. ഇതിനെ തുടർന്ന് പൊലീസും ആർപിഎഫും റെയിൽവേ പൊലീസും സംയുക്തമായി പരിശോധന നടത്തി. റെയിൽവേ സുരക്ഷാ കമീഷനറടക്കമുള്ളവരും അന്വേഷണത്തിന് വേണ്ടി കാസർകോട്  എത്തിയിരുന്നു. കോൺക്രീറ്റിൽ ഉറപ്പിച്ച ഇരുമ്പുപാളി റെയിൽവേ പാളത്തിൽ വെച്ചാൽ ഇതിലൂടെ ട്രെയിൻ കടന്ന് പോവുമ്പോൾ കോൺക്രീറ്റ് ഭാഗം പൊളിഞ്ഞ് കൂടെ ഉള്ള ഇരുമ്പുപാളി മാത്രമായി കിട്ടുമെന്നായിരുന്നു കനകവല്ലി കരുതിയതെന്ന് പൊലീസ് പറയുന്നു. ഇരുമ്പ് ആക്രി വിൽപനയ്ക്കായി കിട്ടുമെന്ന് കരുതിയാണ് കനകവല്ലി ഇത് ചെയ്തതെന്നും മറ്റു ദുരുദ്ദേശം ഒന്നും ഉണ്ടായിരുന്നില്ലെന്നും കേസന്വേഷണത്തിന് മേൽനോട്ടം വഹിച്ച ജില്ലാ പൊലീസ് മേധാവി ഡോ. വൈഭവ് സക്‌സേന പറഞ്ഞു. പാളത്തിനരികിലൂടെ നടന്നു പോകുകയായിരുന്ന കനകവല്ലിയെ സംശയം തോന്നി ചോദ്യം ചെയ്തപ്പോഴാണ് പ്രതി കുറ്റം സമ്മതിച്ചത്. അപകട സാധ്യതയെ കുറിച്ചോ മറ്റോ ഇവർക്ക് ബോധ്യമുണ്ടായിരുന്നില്ലെന്ന് പൊലീസ് പറഞ്ഞു.