News

പതിനേഴുകാരിയെ കൂട്ടമാനഭംഗത്തിന് ഇരയാക്കിയത് രാസലഹരി നല്‍കി

17 November 2022 , 10:09 AM

 

 

കൊച്ചി:  പാലക്കാട് ഒറ്റപ്പാലത്തു നിന്ന് കാണാതായ പതിനേഴുകാരി കൊച്ചി നഗരത്തിലും സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലും കൂട്ടമാനഭംഗത്തിന് ഇരയായി.കഴിഞ്ഞ ആഗസ്റ്റില്‍ നടന്ന സംഭവത്തില്‍ പാലാരിവട്ടം, സെന്‍ട്രല്‍ പൊലീസ് സ്റ്റേഷനുകളിലായി എട്ടുപേര്‍ അറസ്റ്റിലായി.കേസില്‍ മൊത്തം 21 പ്രതികളാണുള്ളത്. ഇതില്‍ 14 പേരുടെ മേല്‍ പീഡനക്കുറ്റവും മറ്റുള്ളവരില്‍ പ്രേരണക്കുറ്റവുമാണ് ചുമത്തിയിട്ടുള്ളത്. മട്ടാഞ്ചേരി ചക്കാമാടം ജോഷി തോമസ്(40), ആലുവ ചൂര്‍ണിക്കര കരിപ്പായില്‍ വീട്ടില്‍ കെ.ബി.സലാം(49), തൃശൂര്‍ കൃഷ്ണപുരം കാക്കശേരി വീട്ടില്‍ അജിത്ത്കുമാര്‍(24), പത്തനംതിട്ട പന്തളം കുരമ്പാല ഓലക്കാവില്‍ വീട്ടില്‍ മനോജ് സോമന്‍(34), ഉദയംപേരൂര്‍ മാക്കാലിക്കടവ് പൂന്തുറ ചിറയില്‍ ഗിരിജ (52), പുത്തന്‍കുരിശ് കാഞ്ഞിരക്കാട്ടില്‍ അച്ചു(26), വൈറ്റില പൊന്നുരുന്നി പുറക്കാട്ട് വീട്ടില്‍ നിഖില്‍ ആന്റണി(37), കോട്ടയം കാണാക്കാലി മുതിരക്കാല കൊച്ചുപറമ്ബില്‍ ബിജിന്‍ മാത്യു(22)എന്നിവരാണ് അറസ്റ്റിലായത്.

കുട്ടിയെ കാണാതായതുമായി ബന്ധപ്പെട്ട് ഒറ്റപ്പാലം പാലപ്പുറം സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത കേസിന്റെ തുടരന്വേഷണത്തിലാണ് പീഡന വിവരം അറിഞ്ഞത്. കേസിലെ പ്രധാന പ്രതിയാണെന്ന് കരുതുന്ന ഡൊണാള്‍ഡ് വില്‍സന്‍ സമാനമായ മറ്റൊരു കേസില്‍ കൊല്ലം പാരിപ്പള്ളി പൊലീസിന്റെ പിടിയിലായിരുന്നു. റിമാന്‍ഡിലുള്ള ഇയാളെ കസ്റ്റഡിയില്‍ വാങ്ങി ചോദ്യം ചെയ്യുമെന്ന് സെന്‍ട്രല്‍ പൊലീസ് പറഞ്ഞു.എറണാകുളം കെ.എസ്.ആര്‍.ടി.സി സ്റ്റാന്‍ഡിലെത്തിയ കുട്ടിയെ പരിചയപ്പെട്ട ഡൊണാള്‍ഡ് വിവേകാനന്ദ റോഡിലുള്ള ഹോട്ടലില്‍ എത്തിച്ചു ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നു. തുടര്‍ന്ന് ഹോട്ടലുടമ ജോഷി, മാനേജര്‍ അജിത് കുമാര്‍ എന്നിവരെ വിളിച്ചു വരുത്തി. കുട്ടിയെ ഇവരും പീഡനത്തിനിരയാക്കി. ഇതിനു ശേഷം വീണ്ടും കെ.എസ്.ആര്‍.ടി.സി സ്റ്റാന്‍ഡിലെത്തിയ കുട്ടിയെ മനോജ് ജോലി വാഗ്ദാനം ചെയ്ത് ചിറ്റൂര്‍ റോഡിലെ ലോഡ്ജിലെത്തിച്ചു. ഈ ലോഡ്ജിന്റെ ഉടമ കെ.ബി.സലാമും മനോജും കുട്ടിയെ പീഡിപ്പിച്ചു. പിന്നീടു പെണ്‍വാണിഭ സംഘങ്ങളുമായി ബന്ധമുള്ള ഗിരിജയ്ക്കു കൈമാറുകയായിരുന്നു. മറ്റുള്ള പ്രതികള്‍ക്കു പെണ്‍കുട്ടിയെ കാഴ്ചവച്ചതു ഗിരിജയാണെന്ന് പാലാരിവട്ടം പൊലീസ് പറഞ്ഞു.

 

ജൂണ്‍ 21 മുതല്‍ ആഗസ്റ്റ് 4 വരെയുള്ള കാലയളവിലാണു പീഡനം നടന്നത്. വീടു വിട്ടിറങ്ങിയ പെണ്‍കുട്ടി എറണാകുളത്തിനു പുറമെ കൊല്ലം, തൃശൂര്‍, വയനാട് എന്നീ ജില്ലകളിലെത്തിയിരുന്നു. ഇവിടെയെല്ലാം പീഡനത്തിനിരയാവുകയും ചെയ്തു. രാസലഹരിയുള്‍പ്പെടെ നല്‍കിയാണു കുട്ടിയെ പീഡിപ്പിച്ചതെന്നാണ് വിവരം. ഒടുവില്‍ തിരുവനന്തപുരം ലുലു മാളിനു സമീപത്തു നിന്നാണ് കുട്ടിയെ പൊലീസ് കണ്ടെത്തിയത്. ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി നിര്‍ഭയ ഹോമിലേക്കു മാറ്റിയ കുട്ടി ഒരു മാസത്തിനു ശേഷമാണു പീഡന വിവരം തുറന്നു പറഞ്ഞത്. സംഭവത്തില്‍ മറ്റ് ജില്ലകളിലും അറസ്റ്റ് ഉണ്ടായേക്കും