News

15കാരിയെ പ്രണയം നടിച്ച് ബംഗാളി കടത്തിക്കൊണ്ടുപോയി: ബംഗാളിലെത്തി പിടികൂടി പൊലീസ്

29 April 2023 , 4:03 PM

 

തൊടുപുഴ: ബംഗ്ലാദേശിലേക്ക് കടത്താനായി അന്യസംസ്ഥാന തൊഴിലാളി തൊടുപുഴയില്‍ നിന്നും കടത്തിക്കൊണ്ടുപോയ പതിനഞ്ചുകാരിയെ തൊടുപുഴ പൊലീസ് അതിസാഹസികമായി രക്ഷപെടുത്തി. പെണ്‍കുട്ടിയെ പ്രണയംനടിച്ച് കടത്തിക്കൊണ്ടുപോയ മൂര്‍ഷിദാബാദ് സ്വദേശി സുഹൈല്‍ ഷെയ്ഖിനെ പൊലീസ് അറസ്റ്റ് ചെയ്തു.

സ്വദേശത്ത് ഭാര്യയും മക്കളുമുള്ള സുഹൈല്‍ തൊടുപുഴയിലെ സ്വകാര്യ സ്ഥാപനത്തില്‍ ജോലി ചെയ്യവെയാണ് പതിനഞ്ചുകാരിയെ പരിചയപ്പെടുന്നതും പ്രണയം നടിച്ച് തട്ടിക്കൊണ്ടു പോകുന്നതും. ഇരുവരെയും പിന്തുടര്‍ന്ന് കൊല്‍ക്കത്തയിലെത്തിയാണ് തൊടുപുഴ പൊലീസ് പെണ്‍കുട്ടിയെ രക്ഷപെടുത്തിയതും പ്രതിയെ പിടികൂടിയതും.

ഏപ്രില്‍ 22നാണ് തൊടുപുഴ വെങ്ങല്ലൂര്‍ സ്വദേശിനിയായ 15കാരിയേയും സുഹൈല്‍ ഷേഖിനേയും കാണാതായത്. തുടര്‍ന്ന് പെണ്‍കുട്ടിയുടെ രക്ഷിതാക്കള്‍ തൊടുപുഴ ഡിവൈഎസ്പി മധു ബാബുവിന് പരാതി നല്‍കി. പെണ്‍കുട്ടിയെ സുഹൈലാണ് കൂട്ടിക്കൊണ്ടുപോയതെന്ന് പ്രാഥമിക അന്വേഷത്തില്‍ തൊടുപുഴ പൊലീസിന് മനസിലായി.

സുഹൈലിന്റെ സുഹൃത്തുക്കളായ ഇതര സംസ്ഥാന തൊഴിലാളികളെ ചോദ്യം ചെയ്തതോടെ ഇക്കാര്യം ഉറപ്പിച്ചു. ഇവര്‍ കടന്നത് കൊല്‍ക്കത്തയിലേക്കെന്നും ബോധ്യമായി. മൊബൈല്‍ ഫോണ്‍ ഉപേക്ഷിച്ചിട്ടായിരുന്നു ഇരുവരും പോയതെന്നത് അന്വേഷണം ദുഷ്‌കരമാക്കി. വിട്ടുകൊടുക്കാന്‍ തൊടുപുഴ ഡിവൈഎസ്പിയും സംഘവും തയ്യാറായിരുന്നില്ല.

പെണ്‍കുട്ടിയുടെ രക്ഷിതാവിനെയും കൂട്ടി തൊടുപുഴ പൊലീസ് വിമാന മാര്‍ഗം ബുധനാഴ്ച കൊല്‍ക്കത്തയിലേക്ക് പോയി. ബംഗ്ലാദേശ് അതിര്‍ത്തിയിലുള്ള മുര്‍ഷിദാബാദ് ജില്ലയില്‍ ഇവരുണ്ടെന്ന് പൊലീസ് മനസിലാക്കി.

പ്രതിക്ക് നാട്ടില്‍ വേറെ ഭാര്യയും മക്കളുമുണ്ടെന്ന് അന്വേഷണത്തില്‍ പൊലീസിന് വ്യക്തമായി. സുഹൈല്‍ ഷെയ്ഖിന്റെ സുഹൃത്തുക്കള്‍ ബംഗ്ലാദേശിലുണ്ട്. പെണ്‍കുട്ടിയുമായി അടുത്ത ദിവസം തന്നെ അങ്ങോട്ടേക്ക് പോകാനായിരുന്നു പദ്ധതി.

പൊലീസ് കൊല്‍ക്കത്തയില്‍നിന്ന് മുര്‍ഷിദാബാദിലേക്ക് പോയി. സുഹൈല്‍ ഷെയ്ഖിന്റെ ബന്ധുവീട്ടിലാണ് പൊലീസ് ആദ്യമെത്തിയത്. പ്രതീക്ഷിച്ചതുപോലെ പെണ്‍കുട്ടിയെ അവിടെ നിന്ന് കിട്ടി. ഡോംഗോള്‍ പൊലീസിന്റെ സഹായത്തോടെയായിരുന്നു നീക്കങ്ങള്‍.

പെണ്‍കുട്ടിയെ അവിടെ ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റിക്ക് മുമ്പാകെ ഹാജരാക്കി ഷെല്‍ട്ടര്‍ ഹോമിലേക്ക് മാറ്റി. തുടര്‍ന്ന് പ്രതി സുഹൈല്‍ ഷെയ്ഖിനെ അയാളുടെ വീട്ടില്‍ നിന്ന് പിടികൂടി. ഇയാളെ ബഹ്റാംപൂര്‍ മജിസ്ട്രേറ്റിന് മുന്നില്‍ ഹാജരാക്കിയ ശേഷം തൊടുപുഴയിലുമെത്തിച്ചു.