News

ആക്രിക്കച്ചവടത്തിന്റെ മറവില്‍ തട്ടിച്ചത് 12 കോടി: പെരുമ്പാവൂര്‍ സ്വദേശികള്‍ അറസ്റ്റില്‍

11 November 2022 , 7:44 AM

 

കൊച്ചി: ആക്രി കച്ചവടത്തിന്റെ മറവില്‍ വ്യാജ ബില്ല് ഉണ്ടാക്കി ജി.എസ്.ടിയെ തട്ടിച്ചത് 12 കോടി രൂപ. പെരുമ്പാവൂര്‍ സ്വദേശികള്‍ അറസ്റ്റില്‍. 12 കോടിയാണ് പ്രതികള്‍ തട്ടിയെടുത്തത്.

പെരുമ്പാവൂര്‍ സ്വദേശികളായ അസര്‍ അലി, റിന്‍ഷാദ് എന്നിവരാണ് അറസ്റ്റിലായത്. ആക്രി കച്ചവടത്തിന്റെ മറവില്‍ വ്യാജ ബില്ല് ഉണ്ടാക്കിയായിരുന്നു വെട്ടിപ്പ്. ഒളിവിലായിരുന്ന ഇരുവരെയും സംസ്ഥാന ജിഎസ്ടിയുടെ കോട്ടയം യൂണിറ്റ് ആണ് പ്രതികളെ പിടികൂടിയത്. ജൂണ്‍ മാസം മുതല്‍ പ്രതികള്‍ ഒളിവിലായിരുന്നു. ആ ക്രി സാധനങ്ങളുടെ ഇറക്കുമതിയും വില്‍പ്പനയും നടത്തിയെന്ന വ്യാജ ഇന്‍വോയ്സും ബില്ലുകളും നിര്‍മ്മിച്ച് നികുതി വെട്ടിപ്പ് ശൃംഖലയുണ്ടാക്കിയാണ് പ്രതികള്‍ പന്ത്രണ്ട് കോടിയുടെ നികുതി വെട്ടിപ്പ് നടത്തിയത്.  ഇരുവരും ഒളിവിലായിരുന്നു. നിരവധി തവണ ഹാജരാകാനായി സമന്‍സയച്ചിരുന്നെങ്കിലും രണ്ടുപേരും ഹാജരായിരുന്നില്ല. ഇതിനിടെ ഇവരുടെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളുകയും ചെയ്തു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് ഇരുവരെയും ഇടപ്പള്ളിയില്‍ നിന്ന് പിടികൂടിയത്. അഞ്ചു വര്‍ഷം​ വരെ തടവും പിഴയും കിട്ടാവുന്ന കുറ്റമാണ് പ്രതികള്‍ ചെയ്തതെന്ന് ജിഎസ്ടി വിഭാഗം അറിയിച്ചു. നികുതി വെട്ടിപ്പില്‍ പ്രതികളുടെ മറ്റു പങ്കാളികളെ കണ്ടെത്താനുള്ള അന്വേഷണം തുടരുകയാണ്. എറണാകുളത്ത് സാമ്പത്തിക കുറ്റകൃത്യങ്ങള്‍ വിചാരണ ചെയ്യുന്ന കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു.