News

സംഘർഷഭൂമിയായി വിഴിഞ്ഞം: പോലീസ് സ്റ്റേഷൻ ആക്രമിച്ചു, 3000 പേർക്കെതിരെ കേസെടുത്തു

28 November 2022 , 7:12 AM

 

തിരുവനന്തപുരം: വിഴിഞ്ഞത്ത് സ്ഥിതി ഗുരുതരമായി തുടരുന്നു. ഇന്നലെ നടന്ന സംഘർഷത്തിൽ പൊലീസ് കേസെടുത്തു. കണ്ടാലറിയാവുന്ന മൂവായിരം പേർക്കെതിരെ ആണ് കേസ്. സംഘം ചേർന്ന് പൊലീസിനെ ബന്ദിയാക്കിയെന്നാണ് എഫ്ഐആർ.  കേട്ടാൽ അറയ്ക്കുന്ന അസഭ്യം പറഞ്ഞു. 85 ലക്ഷം രൂപയുടെ നഷ്ടം വരുത്തി തുടങ്ങിയവയാണ് എഫ് ഐ ആറിൽ വ്യക്തമാക്കിയിരിക്കുന്നത്. ‌‌എന്നാൽ വൈദികരെ അടക്കം ആരേയും പേരെടുത്ത് പറഞ്ഞ് പ്രതിയാക്കിയിട്ടില്ല. കസ്റ്റഡിയിൽ എടുത്തവരെ വിട്ടുകിട്ടിയില്ലെങ്കിൽ സ്റ്റേഷന് അകത്തിട്ട് പൊലീസിനെ കത്തിക്കുമെന്ന് ഭീഷണി പെടുത്തിയെന്നും എഫ് ഐ ആറിൽ പറയുന്നു.   

വിഴിഞ്ഞത്ത് തീരദേശത്തും പൊലീസ് സ്റ്റേഷൻ പരിസരത്തും ഹാർബറിലും കെ എസ് ആർ ടി സി പരിസരത്തും അടക്കും വൻ പൊലീസ് സന്നാഹമുണ്ട്. സമീപജില്ലയിൽ നിന്നും പൊലീസിനെ എത്തിച്ചു. ഇതിനിടെ വള്ളങ്ങൾ നിരത്തി സമരക്കാർ പലയിടത്തും വഴി തടഞ്ഞിട്ടുണ്ട്. വിഴിഞ്ഞം കെഎസ്ആർടിസി ഡിപ്പോയിൽ നിന്ന് ഒരു ബസ് പോലും ഇതുവരെ സർവീസ് നടത്തിയിട്ടില്ല. ഇതിനിടെ ഇന്നലെ കസ്റ്റഡിയിലെടുത്ത നാലുപേരുടെ അറസ്റ്റ് രേഖപ്പെടുത്തിയശേഷം സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചു. മുത്തപ്പൻ , ലിയോൺ , പുഷ്പരാജ് , ഷാജി എന്നിവരെ ആണ് വിട്ടയച്ചത്. സമവായ ശ്രമങ്ങളുടെ ഭാഗമായാണ ഈ നീക്കം. കസ്റ്റഡിയിലെടുത്ത സെൽട്ടനെ വിട്ടുകിട്ടണമെന്നാവശ്യപ്പെട്ട് സ്റ്റേഷനിലെത്തിയ ഇവരെ പ്രശ്നങ്ങളെ തുടർന്ന് പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. ഇവരെ വിട്ടുകിട്ടണമെന്നാവശ്യപ്പെട്ടായിരുന്നു ഇന്നലത്തെ സംഘർഷം.

അതേസമയം സെൽട്ടനെ റിമാൻഡ് ചെയ്തു. കനത്ത ജാഗ്രതയിലാണ് വിഴിഞ്ഞം.പൊലീസ് സ്റ്റേഷൻ , സമര പന്തൽ അടക്കമുളള സ്ഥലങ്ങൾ കനത്ത പൊലീസ് കാവലിലാണ്. ജില്ലാ കളക്ടറുടെ നേതൃത്വത്തിൽ ഇന്ന് സർവകക്ഷി യോഗം ചേരുന്നുണ്ട്. കഴിഞ്ഞദിവസം കസ്റ്റഡിയിലെടുത്ത സമരക്കാരെ വിട്ടയക്കണമെന്നാവശ്യപ്പെട്ടാണ് സ്ത്രീകളും വൈദികരും ഉള്‍പ്പടെ വിഴിഞ്ഞം പൊലീസ്സ്റ്റേഷനിലേക്കെത്തിയത്. സന്ധ്യയോടെ സ്റ്റേഷന്‍ വളഞ്ഞ പ്രവര്‍ത്തകര്‍ നിര്‍ത്തിയിട്ട പൊലീസ് വാഹനങ്ങള്‍ തകര്‍ത്തു. പ്രതിഷേധക്കാര്‍ക്ക് നേരെ കണ്ണീര്‍ വാതകവും ഗ്രനേഡും പ്രയോഗിച്ചു. പിരിഞ്ഞുപോയവര്‍ വീണ്ടും തിരികെയെത്തി പൊലീസുമായി ഏറ്റുമുട്ടി. ലാത്തിച്ചാര്‍ജില്‍ ഒട്ടേറെ സമരക്കാര്‍ക്ക് പരിക്കേറ്റു. പൊലീസുകാരെയും ആക്രമിച്ചു. സംഘര്‍ഷം മണിക്കൂറുകളോളം നീണ്ടുനിന്ന്നു . പരിക്കേറ്റ പൊലീസുകാരെ പുറത്തിറക്കാന്‍ പോലും സമരക്കാര്‍ അനുവദിച്ചില്ല. കൂടുതല്‍ പൊലീസെത്തിയാണ് പ്രതിഷേധക്കാരെ അടിച്ചൊതുക്കിയത്.

 

 

 

 

.