Taste of Kerala

രുചിപെരുമയുടെ ദാമോദര ഹോട്ടൽ

20 September 2022 , 7:59 PM

 

ദേശീയപാത 66 ൽ ആലപ്പുഴ ജില്ലയിലൂടെ കടന്നുപോകുമ്പോൾ തുറവൂരിലെ നാട്ടു രുചി നുകരാൻ കൊതിക്കാത്ത ഭക്ഷണ പ്രേമികൾ ചുരുക്കം. അതാണ് ദാമോദര ഹോട്ടൽ. പേരിലോ ഹോട്ടലിൻ്റെ പ്രൗഢിയിലോ അല്ല കാര്യം. വിറകടുപ്പിൽ പാകം ചെയ്തെടുത്ത ഭക്ഷണത്തിൻ്റെ സ്വാദാണ് മുഖ്യം.

രുചിയുടെ കാര്യത്തിൽ ഏറെ  പേരുകേട്ട ഹോട്ടലാണ് ദാമോദര. പതിറ്റാണ്ടുകൾക്ക് മുമ്പ് ‘ദാമോദരൻ ചേട്ടൻ തുടങ്ങിയ ചെറിയ ചായക്കടയിലെ പലഹാരങ്ങളുടെ സ്വാദും കൈപുണ്യവുമാണ് ഇന്ന് രുചിക്ക് പേരുകേട്ട ഹോട്ടലാക്കി മാറ്റിയത്.  നാടൻ പലഹാരങ്ങളാണ് രാവിലെ വിളമ്പുക. അപ്പം, ഇടിയപ്പം, പുട്ട്, ദോശ ഇതിനൊപ്പം നല്ല ചമ്മന്തിയും മുട്ടക്കറിയും ചെറുപയർകറിയും ഉണ്ടാവും.  വൃത്തിയായി പാകം ചെയ്തെടുക്കുന്ന സ്വാദിഷ്ടമായ ഭക്ഷണം.  12.30 കഴിഞ്ഞാൽ ഉച്ച ഊണു വിളമ്പുന്ന തിരക്കിലാണ് ‘ദാമോദര ഹോട്ടൽ. ഊണിനാണ് ആവശ്യക്കാർ ഏറെയും.

വിഭവങ്ങൾ എല്ലാം തന്നെ വിറക് അടുപ്പിൽ പാകം ചെയ്യുന്നതിനാൽ സ്വാദേറും. സിലോപ്പിയ ഫ്രൈ ആണ് ‘ദാമോദര ഹോട്ടലിലെ സ്പെഷ്യൽ. കരിമീനിനോട് സാദ്യശ്യമുള്ള മീനാണ് സിലോപ്പിയ. കൂടാതെ അയല, മത്തി , കണമ്പ്, , ബീഫ്..എന്നിങ്ങനെ നീണ്ടനിരയുണ്ട്.

ദാമോദറിലെ രുചികരമായ  ഇറച്ചി കറിയ്ക്കും കുടംപുളിയിട്ട തേങ്ങയരച്ച മീന്‍ കറിയ്ക്കും എന്തിനെറെ പറയണം മീൻ വറുത്തിന് വരെ ഒരു പ്രത്യേക സ്വാദാണ്. മസാലകൂട്ടുകള്‍ ഉൾപ്പടെ മുളക്, മല്ലി തുടങ്ങിയ ചേരുവകളെല്ലാം തന്നെ സ്വന്തമായി വറത്തു പൊടിച്ചെടുക്കുന്ന രീതീയാണ് ദാമോദര ഹോട്ടലിന്റ രൂചിക്കൂട്ടിന്റ രഹസ്യം.

ഹോട്ടലിന്റെ രുചിക്കൂട്ടുകള്‍ക്കു പുറമെ പഴയചിട്ടവട്ടങ്ങൾക്കും യാതൊരു മാറ്റവും വരുത്തിട്ടില്ല. തൂശന്‍ ഇലയില്‍ തുമ്പപൂ നിറമുള്ള ചോറും വെളിച്ചെണ്ണയിൽ തയാറാക്കിയ അവിയലും സാമ്പാറിനുമെല്ലാം കൊതിയൂറും രുചിയെന്ന് പറയാതെ വയ്യ. 

ആരെയും നിരാശപ്പെടുത്താതെ വരുന്നവർക്കെല്ലാം നല്ല രീതിയിൽ ഭക്ഷണം വിളമ്പും. ദാമോദറിന്റ അടുക്കളയ്ക്ക് വിശ്രമമില്ല. ഊണിന്റ വിഭവങ്ങള്‍ തയാറാക്കികഴിഞ്ഞൽ അടുത്തത് ചായയും കടിയും ഉണ്ടാക്കുന്ന ധൃതിയിലാണ്. കൂട്ടായ്മയോടെ നടത്തിവരുന്നതിനാൽ ആർക്കും ഒന്നിനോടും പരാതിയും പരിഭവവുമില്ല. ഭക്ഷണത്തിന് സ്വാദൂറണം എന്ന ചിന്ത മാത്രമാണ്. നാലുമണി പലഹാരത്തിന്റ രുചിയിലും ഒട്ടും പിന്നില്ല. ദാമോദര ഹോട്ടലിലെ ചൂടുചായയും പരിപ്പുവടയും ഇലയടയും പഴംപൊരിയുമൊക്കെ ഹിറ്റാണ്.