News

'ഇത് എന്റെ മരണമൊഴി, ജീവിതത്തിലെ അവസാനത്തെ കോള്‍'; പൊലീസിനെ അറിയിച്ച ശേഷം യുവാവ് ആത്മഹത്യ ചെയ്തു

21 January 2023 , 11:04 AM

 

 

 തിരുവനന്തപുരം : പൊലീസിനെ അറിയിച്ച ശേഷം യുവാവ് തൂങ്ങി മരിച്ചു. തിരുവനന്തപുരം വെങ്ങാനൂര്‍ സ്വദേശി അമല്‍ജിത്താണ് ആണ് മരിച്ചത്. 28 വയസായിരുന്നു. കള്ളക്കേസില്‍ കുടുക്കി പീഡിപ്പിച്ചതിനെ തുടര്‍ന്നാണ് ആത്മഹത്യ ചെയ്യുന്നതെന്നും യുവാവ് പൊലീസിനെ അറിയിച്ചു.

 

വിഴിഞ്ഞം പൊലീസിനെയാണ് ഇയാള്‍ ഫോണില്‍ വിളിച്ച് കാര്യങ്ങള്‍ പറഞ്ഞത്. പൊലീസ് യുവാവിനെ പരാമവധി പിന്തിരിപ്പിക്കാന്‍ ശ്രമിക്കുന്നതും ഓഡിയോയില്‍ കേള്‍ക്കാം.

 

തന്റെ രണ്ടാമത്തെ ഭാര്യ ഗര്‍ഭിണിയായപ്പോള്‍ ആക്രമിച്ച യുവാവിനെ തടഞ്ഞതിന് പൊലീസ് തന്റെ പേരില്‍ കള്ളക്കേസ് എടുത്തതാണ് താന്‍ മരിക്കാന്‍ കാരണമെന്ന് യുവാവ് പറയുന്നു. തൊടപുഴ സിഐക്കെതിരെയാണ് യുവാവിന്റെ പരാതി. 

 

ഈ ഫോണ്‍ കോള്‍ കഴിയുന്നതോടെ താന്‍ ആത്മഹത്യ ചെയ്യുമെന്നും ഇയാള്‍ പൊലീസിനെ അറിയിച്ചു. പൊലീസിനെ വിളിച്ച ശേഷം ഫോണിലെ കോണ്ടാക്ട് ലിസ്റ്റിലുള്ളവര്‍ക്ക് താന്‍ ആത്മഹത്യ ചെയ്യുകയാണെന്ന സന്ദേശം സെന്റ് ചെയ്ത ശേഷം തൂങ്ങിമരിക്കുകയായിരുന്നു. ഫോണ്‍വിളിക്ക് പിന്നാലെ പൊലീസ് ഇയാളെ കണ്ടെത്താന്‍ ശ്രമം നടത്തിയിരുന്നെങ്കിലും ഫലമുണ്ടായില്ല.

 

പൊലീസിനെ വിളിച്ച ഫോണ്‍കോളില്‍ യുവാവ് പറഞ്ഞത്;  

 

യുവാവ്: എന്റെ ജീവിതത്തിലെ ആദ്യത്തെയും അവസാനത്തെയും കോള്‍ ആണ്. സാറേ എന്റെ ജീവിതത്തില്‍ ഒരുപാട് പ്രശ്‌നങ്ങളുണ്ട്. പക്ഷെ പൊലീസ് എന്റെ ജീവിതത്തില്‍ ഇല്ലാത്ത കേസ് എന്റെ തലയില്‍ കെട്ടിവച്ചു.

 

പൊലീസ്: ഏത് സ്‌റ്റേഷനിലാണ് സംഭവം

 

യുവാവ്: തൊടുപുഴ പൊലീസ് സ്റ്റേഷനിലെ സര്‍ക്കിള്‍ ഇന്‍സ്‌പെക്ടറാണ് എന്റെ പേരില്‍ കേസ് എടുത്തത്. എന്റെ ഭാര്യ ഗര്‍ഭിണിയായപ്പോള്‍ അവളെ ചവിട്ടിക്കൊല്ലാന്‍ നോക്കിയ ആളിനെ ഞാന്‍ എതിര്‍ത്തുമാറ്റി. അതില്‍ എന്റെ പേരില്‍ മാത്രം കേസ് എടുത്തു. സാര്‍ ഇത് എന്റെ മരണമൊഴിയായി കണക്കാക്കണം

 

പൊലീസ്: എന്താണ് ഇപ്പോള്‍ അങ്ങനെ സംഭവിക്കേണ്ട കാര്യം 

 

എന്റെ രണ്ടാമത്തെ ഭാര്യ ആദ്യം ഒരു കല്യാണം കഴിച്ചിരുന്നു. ആദ്യഭാര്യയില്‍ രണ്ടു കുഞ്ഞുങ്ങളും രണ്ടാമത്തെ ഭാര്യയില്‍ ഒരു കുഞ്ഞുമുണ്ട്. രണ്ടാമത്തെ ഭാര്യയുടെ ആദ്യഹസ്‌ബെന്റ് എന്റെ ജീവിതം നശിപ്പിക്കാന്‍ ശ്രമിച്ചു. 

 

പൊലീസ്: നിങ്ങള്‍ മരിക്കാനുള്ള കാരണമെന്താണ്

 

യുവാവ്: പൊലീസ് പക്ഷപാതപരമായി കേസ് എടുത്തതുകൊണ്ടാണ്. 

 

പൊലീസ്: അതിന് മറ്റുമാര്‍ഗങ്ങളില്ലേ എന്ന് ചോദിച്ചപ്പോള്‍ അതിനെതിരെ നടപടിയെടുക്കാനുള്ള സംവിധാനമുണ്ട്. നിങ്ങള്‍ അവര്‍ക്കെതിരെ പരാതി നല്‍കണം. 

 

യുവാവ്: സാര്‍, ഞാന്‍ നാല്‍പ്പത്തിയൊന്‍പത് ദിവസം ജയിലില്‍ കിടന്നു. 17 ദിവസം എന്നെ മെന്റല്‍ ആശുപത്രിയിലാക്കി. നഷ്ടപ്പെട്ടുപോയ എന്റെ ഇമാജിനേഷന്‍ തിരിച്ചുകിട്ടുമോ?. സര്‍ക്കാര്‍ ഉത്തരവാദിത്വം ഏറ്റെടുക്ക് എന്റെ മൂന്ന് മക്കള്‍ക്ക്. അവര്‍ക്ക് ആവശ്യമുള്ള പഠിപ്പിനും ഭക്ഷണത്തിനുമുള്ള കാര്യം ചെയ്യണം. ഈ ഫോണ്‍ കോള്‍ കഴിഞ്ഞാല്‍ ഞാന്‍ മരിക്കും. 

 

പൊലീസ്: നിങ്ങള്‍ മരിച്ച് കഴിഞ്ഞാല്‍ നിങ്ങളുടെ മക്കളെ ആര് നോക്കും?

 

എന്റെ സര്‍ക്കാര്‍ നോക്കും. ശരി സാര്‍ നിങ്ങളെ ദൈവം അനുഗ്രഹിക്കും.