News

അളവെടുക്കാന്‍ വന്ന പെണ്‍കുട്ടിയ്ക്ക് പീഡനം: തയ്യല്‍ക്കാരന് 17 വര്‍ഷം തടവ്

24 November 2022 , 4:01 PM

 

തൃശൂര്‍: യൂണിഫോമിനായി അളവെടുക്കാന്‍ വന്ന പെണ്‍കുട്ടിയ പീഡിപ്പിച്ച തയ്യല്‍ക്കാരന് 17 വര്‍ഷം തടവും 25,000 രൂപ പിഴയും ശിക്ഷ വിധിച്ച് കോടതി. തളിക്കുളം കാളി ദാസാനഗര്‍ കറുപ്പന്‍ വീട്ടില്‍ രാജനെയാണ്(51) കുന്നംകുളം ഫാസ്റ്റ് ട്രാക്ക് സ്‌പെഷ്യല്‍ പോക്‌സോ കോടതി ശിക്ഷിച്ചത്. 2015ലായിരുന്നു കേസിനാസ്പദമായ സംഭവം. യൂണിഫോം തയ്ക്കുന്നതിനു അളവെടുക്കുന്നതിനായി വീട്ടില്‍ വന്ന ബാലികയെ പ്രതി ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നുവെന്നാണ് കേസ്. കുട്ടി മാതാപിതാക്കളോട് വിവരം പറഞ്ഞതിനെ തുടര്‍ന്ന് വാടാനപ്പിള്ളി പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. പ്രോസിക്യൂഷനുവേണ്ടി സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍(പോക്‌സോ) കെ എസ് ബിനോയിയാണ് ഹാജരായത്. 16 സാക്ഷികളെ വിസ്തരിക്കുകയും 18 രേഖകളും, തൊണ്ടിമുതലുകളും ഹാജരാക്കുകയും, ശാസ്ത്രീയ തെളിവുകള്‍ നിരത്തുകയും ചെയ്തു. വാടാനപ്പിള്ളി പൊലീസ് സ്റ്റേഷന്‍ സബ് ഇന്‍സ്‌പെക്ടറായിരുന്ന ഡി ശ്രീജിത്താണ് കേസ് രജിസ്റ്റര്‍ചെയ്തതും പ്രതിക്കെതിരെ കുറ്റപത്രം സമര്‍പ്പിച്ചതും.