Viral News

സഹകരണ ബാങ്കുകളുടെ വായ്പ കുടിശിക ഒറ്റത്തവണ തീർപ്പാക്കാം: ഈ ദിവസങ്ങളിൽ ബാങ്കുകളിൽ എത്തിയാൽ, കൂടുതലറിയാൻ

31 January 2023 , 8:44 PM

 

തിരുവനന്തപുരം: സഹകരണ ബാങ്കുകളിലെ  വായ്പാകുടിശ്ശിക ഒഴിവാക്കുന്നതിനായുള്ള ഒറ്റത്തവണ തീർപ്പാക്കൽ പദ്ധതി പ്രഖ്യാപിച്ചു. ഫെബ്രുവരി ഒന്നു മുതൽ മാർച്ച് 31 വരെയാണ് നവകേരളീയം കുടിശ്ശിക നിവാരണ ഒറ്റത്തവണ തീർപ്പാക്കൽ പദ്ധതി-2023 ഏർപ്പെടുത്തിയിരിക്കുന്നതെന്ന് സഹകരണ രജിസ്‌ട്രേഷൻ വകുപ്പ് മന്ത്രി വി.എൻ. വാസവൻ അറിയിച്ചു.

        സഹകരണ സംഘം രജിസ്ട്രാറുടെ കീഴിലുള്ള പ്രാഥമിക സഹകരണ സംഘങ്ങൾക്കും ബാങ്കുകൾക്കുമാണ് ഒറ്റത്തവണ തീർപ്പാക്കൽ പദ്ധതി ബാധകം. മരണപ്പെട്ടവർ, മാരകരോഗങ്ങൾ ബാധിച്ചവർ എന്നിവരുടെ വായ്പകൾ തീർപ്പാക്കാനും, കൊവിഡ് ബാധിച്ച് വരുമാനദാതാവ് മരിച്ച സംഭവങ്ങൾ ഉണ്ടെങ്കിൽ അത്തരം വായ്പകളിലടക്കം പ്രത്യേക ഇളവുകൾ പദ്ധതിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഒറ്റത്തവണ തീർപ്പാക്കൽ പദ്ധതിയിലൂടെ  നിരവധിയായ കുടിശ്ശികകാർക്ക് ആശ്വാസവും, ബാങ്കുകളിലെ കുടിശ്ശിക കുറയ്ക്കുവാനും  കഴിഞ്ഞിട്ടുണ്ട്.  മുൻപ് പ്രഖ്യാപിച്ചപ്പോൾ അതിന്റെ ഗുണം ലഭിക്കാത്തവർക്ക് വേണ്ടിയാണ് ഇപ്പോൾ ഇത് ഏർപ്പെടുത്തുന്നതെന്നും പരമാവധി സഹകാരികൾ ഈ അവസരം ഉപയോഗിക്കണമെന്നും മന്ത്രി പത്രക്കുറിപ്പിൽ പറഞ്ഞു. 

        കൊവിഡ് ലോക്ക്ഡൗൺ നിയന്ത്രണങ്ങളിൽ ജനജീവിതം ബുദ്ധിമുട്ടിലാവുകയും സാമ്പത്തിക പ്രതിസന്ധി നേരിടുകയും ചെയ്തപ്പോൾ 2021 ആഗസ്റ്റ് 16 മുതൽ 2022  സെപ്റ്റംബർ 30 വരെ നവകേരളീയം കുടിശിക നിവാരണ പരിപാടി നടത്തിയിരുന്നു. അന്ന് പലർക്കും സാമ്പത്തിക പ്രതിസന്ധികൾ മൂലം ആനുകൂല്യം പ്രയോജനപ്പെടുത്താൻ കഴിഞ്ഞിരുന്നില്ല. അതിനെത്തുടർന്നാണ് വീണ്ടും പദ്ധതി  നടപ്പിലാക്കുന്നത്. ഈ പദ്ധതി അനുസരിച്ച് വായ്പ തീർപ്പാക്കിയ ശേഷം നടപടിക്രമങ്ങൾ പാലിച്ച് അവർക്ക് പുതിയ വായ്പ അനുവദിക്കുന്നതിന് സംവിധാനങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. ഓഡിറ്റിൽ 100 % കരുതൽ വയ്‌ക്കേണ്ടി വന്നിട്ടുള്ള വായ്പകൾ പദ്ധതി പ്രകാരം തീർപ്പാക്കുന്നതിന് പ്രത്യേക മുൻഗണന നൽകും. പ്രഖ്യാപിച്ചിരിക്കുന്ന പദ്ധതിയനുസരിച്ച് സാധാരണ പലിശ നിരക്കിൽ മാത്രമേ തുക ഇടാക്കാൻ പറ്റൂ. കൃത്യമായി വായ്പാതിരിച്ചടവ് നടത്തുന്നവർക്കും ഒറ്റത്തവണ തീർപ്പാക്കലിൽ ആനുകൂല്യം ലഭിക്കും. 2022 ഏപ്രിൽ ഒന്നു മുതൽ കൃത്യമായി തുകകൾ അടച്ചു വരുന്ന വായ്പക്കാർക്കാണ് ഇത് ലഭിക്കുക. ഈ ആനുകൂല്യം നൽകുക സംഘം ഭരണസമിതിയുടെ തീരുമാനത്തിനനുസരിച്ചായിരിക്കും.