News

മദ്യം പിടികൂടിയ കേസ് കൈക്കൂലി വാങ്ങി ഒതുക്കി: മൂന്ന് എക്സൈസ് ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ

28 March 2023 , 9:42 AM

 

തൃശൂർ: മദ്യം പിടികൂടിയ കേസ് കൈക്കൂലി വാങ്ങി ഒതുക്കുകയും പിടിച്ചെടുത്ത മദ്യം പങ്കുവെച്ചെടുക്കുകയും ചെയ്തെന്ന പരാതിയിൽ എക്സൈസ് ഇൻസ്പെക്ടർക്കും രണ്ട് പ്രിവന്റിവ് ഓഫിസർമാർക്കും സസ്പെൻഷൻ. രണ്ട് സിവിൽ എക്സൈസ് ഓഫിസർമാരെയും ഒരു വനിത സിവിൽ എക്സൈസ് ഓഫിസറെയും രണ്ടാഴ്ച എക്സൈസ് അക്കാദമിയിൽ നിർബന്ധിത പരിശീലനത്തിനുമയക്കും. സംഭവത്തെക്കുറിച്ച് മേലധികാരികൾക്ക് വിവരം നൽകിയെന്ന സംശയത്തിൽ ഇൻസ്പെക്ടർ സഹപ്രവർത്തകനുനേരെ വധഭീഷണി മുഴക്കിയതായും പരാതിയുണ്ട്.എക്സൈസ് ഇൻസ്പെക്ടർ ഡി വി ജയപ്രകാശ്, പ്രിവന്റിവ് ഓഫിസർമാരായ ടി.എസ്. സജി, പി.എ. ഹരിദാസ് എന്നിവരെയാണ് അന്വേഷണവിധേയമായി സസ്പെൻഡ് ചെയ്തത്. സിവിൽ എക്സൈസ് ഓഫിസർമാരായ പി.ഇ. അനീസ് മുഹമ്മദ്, കെ. ശരത്, വനിത സിവിൽ എക്സൈസ് ഓഫിസർ എൻ.കെ. സിജ എന്നിവരെയാണ് അക്കാദമിയിൽ പരിശീലനത്തിന് അയക്കുന്നത്. ഗുരുവായൂരിലെ ചാവക്കാട് റേഞ്ച് ഓഫിസിലാണ് എക്സൈസ് വകുപ്പിനാകെ നാണക്കേടുണ്ടാക്കിയ സംഭവങ്ങൾ അരങ്ങേറിയത്.  അനധികൃതമായ സൂക്ഷിച്ച മദ്യം പിടികൂടിയ ശേഷം കുറ്റവാളിയെ രക്ഷിക്കാനായി കൈക്കൂലി വാങ്ങുകയും തുടർന്ന് പിടികൂടിയ മദ്യം വീതിച്ചെടുക്കുകയും എക്സൈസ് ഉദ്യോഗസ്ഥർ ചെയ്യുകയായിരുന്നു.