News

ക്രിസ്മസ് പുലരിയിൽ കൊല്ലത്തും കോഴിക്കോട്ടും വാഹനാപകടം, നാല് യുവാക്കൾക്ക് ദാരുണാന്ത്യം

25 December 2022 , 8:02 AM

 

 

 

കൊല്ലം/ കോഴിക്കോട് :  ക്രിസ്മസ് പുലരിയിൽ സംസ്ഥാനത്ത് രണ്ടിടത്ത് വാഹനാപകടം. നാല് പേർ മരിച്ചു. കൊല്ലം കോഴിക്കോട് ജില്ലകളിലുണ്ടായ അപകടത്തിൽ നാല് യുവാക്കളാണ് മരിച്ചത്. 

 

കുണ്ടറ പെരുമ്പുഴ സൊസൈറ്റി മുക്കിൽ നിയന്ത്രണം വിട്ട് അമിതവേഗത്തിലെത്തിയ കാർ മരത്തിലിടിച്ചുണ്ടായ അപകടത്തിൽ രണ്ട് പേർ മരിച്ചു. കുണ്ടറ നാന്തിരിക്കൽ സ്വദേശി ജോബിൻ ഡിക്രൂസ് (25),പേരയം മുളവന സ്വദേശി ആഗ്നൽ സ്‌ഫീഫൻ (25) എന്നിവരാണ് മരിച്ചത്. കാറിലുണ്ടായിരുന്ന മൂന്ന് പേർക്ക് ഗുരുതരമായി പരുക്കേറ്റു. ക്രിസ്മസ് ആഘോഷം കഴിഞ്ഞ് വരികയായിരുന്ന സുഹൃത്തുക്കൾ സഞ്ചരിച്ച കാറാണ് അപകടത്തിൽപ്പെട്ടത്. പുലർച്ചെ നാല് മണിയോടെയായിരുന്നു അപകടമുണ്ടായത്. 

 

കോഴിക്കോട്  ബൈക്കുകൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ രണ്ട് യുവാക്കളും മരിച്ചു. കോഴിക്കോട് - കൊയിലാണ്ടി ദേശീയപാതയിൽ കാട്ടിലപ്പീടികയിലാണ് അപകടം. വടകര കുരിയാടി സ്വദേശികളായ അശ്വിൻ (18), ദീക്ഷിത് (18) എന്നിവരാണ് മരിച്ചത്. പരിക്കേറ്റ സായന്തിനെ മെഡിക്കൽ കോളെജിൽ പ്രവേശിപ്പിച്ചു. പുലർച്ചെ 3.30 ഓടെയാണ് അപകടം. ഇവർ സഞ്ചരിച്ച ബൈക്കും എതിർദിശയിൽ നിന്നെത്തിയ ബൈക്കുമായി കൂട്ടിയിടിച്ചാണ് അപകടം. പുതിയാപ്പ ഉത്സവം കഴിഞ്ഞ് വടകരയിലേക്ക് തിരികെ പോവുകയായിരുന്നു യുവാക്കൾ.