News

1.20 ലക്ഷം രൂപയുടെ വ്യാജ സൗന്ദര്യവർധക വസ്തുക്കൾ പിടിച്ചു

17 February 2023 , 10:36 AM

 

 

കണ്ണൂർ: അനധികൃതമായി നിർമിച്ച് വിൽപ്പന നടത്തുന്ന സൗന്ദര്യവർധക വസ്തുക്കൾ പിടിച്ചു. സംസ്ഥാന ഡ്രഗ്‌സ് കൺട്രോൾ വകുപ്പ് ഉദ്യോഗസ്ഥരാണ് കണ്ണൂർ, കാസർകോട് ജില്ലകളിൽ റെയ്ഡ് നടത്തിയത്. കാസർകോട് പ്രസ് ക്ലബ്‌ ജംഗ്‌ഷൻ , തളിപ്പറമ്പ് മാർക്കറ്റ് റോഡ്, കണ്ണൂർ ബാങ്ക് റോഡ് എന്നിവിടങ്ങളിലെ കടകളിൽനിന്നായി 1.20 ലക്ഷം രൂപ വിലവരുന്ന വ്യാജ സൗന്ദര്യവർധക വസ്തുക്കളാണ് കണ്ടെത്തിയത്.

വെളുക്കാൻ തേക്കുന്ന ക്രീമുകൾ, ഫെയ്‌സ് ലോഷൻ, ഷാംപൂ, സോപ്പുകൾ, നെയിൽ പോളിഷ് തുടങ്ങിയവ ഇതിൽപ്പെടും. പാകിസ്താൻ, തുർക്കി രാജ്യങ്ങളുടെ ലേബൽ കാണിക്കുന്ന ഉത്പന്നങ്ങളും വ്യാജമായി നിർമിച്ച ലേബലും നിർമാണ ലൈസൻസില്ലാത്ത ക്രീമുകളും പിടിച്ചവയിലുണ്ട്.

ഇവ ജുഡീഷ്യൽ ഒന്നാം ക്ലാസ്‌ മജിസ്‌ട്രേറ്റ് കോടതിയിൽ ഹാജരാക്കി. ഡ്രഗ്‌സ് കൺട്രോൾ വകുപ്പ്‌ ചീഫ് ഇൻസ്പെക്ടർ (ഇന്റലിജൻസ് സ്ക്വാഡ്) എം.അനിൽകുമാറിന്റെ നേതൃത്വത്തിൽ പരിശോധനകൾ നടത്തി.

ഡ്രഗ്‌സ് ഇൻസ്പെക്ടർ (ഇന്റലിജൻസ് ബ്രാഞ്ച്) ഡോ. പി.ഫൈസൽ, കണ്ണൂർ ജില്ലാ ഇൻസ്പെക്ടർമാരായ ഇ.എൻ.ബിജിൻ, പി.എം.സന്തോഷ്, കാസർകോട് ജില്ലാ ഡ്രഗ്‌സ് ഇൻസ്പെക്ടർ വി.ബേബി എന്നിവർ പങ്കെടുത്തു.