News

കൊച്ചിന്‍ അമ്മിണി അന്തരിച്ചു

06 November 2022 , 2:38 PM

 

 

കൊല്ലം: മലയാളത്തിലെ ആദ്യകാല ഡബ്ബിങ് ആർട്ടിസ്റ്റും ഗായികയും അഭിനേത്രിയുമായ കൊച്ചിൻ അമ്മിണി (80) അന്തരിച്ചു.

കൊല്ലത്തെ സ്വകാര്യ ആശുപത്രിയില്‍ ആയിരുന്നു അന്ത്യം.

ബഹദൂറിന്റെ 'ബല്ലാത്ത പഹയൻ' എന്ന നാടകത്തിൽ അഭിനയിച്ചു കൊണ്ടിരിക്കേ ബഹദൂറിന്റെ തന്നെ ശുപാർശയിൽ അദ്ദേഹത്തിന്റെ ജോഡിയായി 'കണ്ടം ബച്ച കോട്ട്' എന്ന സിനിമയിൽ വേഷമിട്ടാണ് മലയാള സിനിമയിൽ തുടക്കമിടുന്നത്. 'തോക്കുകള്‍ കഥപറയുന്നു' എന്ന ചിത്രത്തില്‍ സത്യന്റെ അമ്മയായി പിന്നീട് വേഷമിട്ടു, അതിനെ തുടർന്ന് ഒട്ടനവധി അമ്മ വേഷങ്ങളും പ്രായമായ വേഷങ്ങളും അമ്മിണിയെ തേടിയെത്തി.

"അടിമകള്‍' എന്ന ചിത്രത്തില്‍ ശാരദയുടെ അമ്മ, "സരസ്വതി' എന്ന ചിത്രത്തില്‍ രാഗിണിയുടെ വേലക്കാരി. "ഭാര്യമാര്‍ സൂക്ഷിക്കുക' എന്ന ചിത്രത്തില്‍ മാധവിയമ്മ എന്ന കഥാപാത്രം, 'ഉണ്ണിയാര്‍ച്ച' യില്‍ ഇക്കിളിപ്പെണ്ണ്, 'വാഴ് വേമായം' എന്ന പടത്തില്‍ സത്യന്റെ സഹോദരി, 'കണ്ണൂര്‍ ഡീലക്സ്' എന്ന സിനിമയില്‍ ജോലിക്കാരി, 'ഇവര്‍' എന്ന സിനിമയിലെ പുള്ളോത്തി, 'അഞ്ചു സുന്ദരികള്‍' എന്ന ചിത്രത്തില്‍ ജയഭാരതിയുടെ അമ്മ, 'ഇരുളും വെളിച്ചവും' എന്ന ചിത്രത്തില്‍ മറ്റൊരു അമ്മ വേഷവും ചെയ്തു.

2011-ല്‍ 'ദി ഹണ്ടര്‍' എന്ന മലയാളമുള്‍പ്പെടെ മൂന്ന് ഭാഷയില്‍ ഇറങ്ങിയ ചിത്രത്തില്‍ നസ്റുദ്ദീന്‍ ഷായുടെ അമ്മയായാണ് ഒടുവില്‍ വേഷമിട്ടത്.

അതിനിടയിൽ ഉദയാ സ്റ്റുഡിയോയുടെ ഉടമയായ കുഞ്ചാക്കോയുടെ നിർബന്ധത്തിനു വഴങ്ങി ഡബ്ബിംഗ് രംഗത്തേക്ക് തിരിഞ്ഞു. അമ്മിണിയെ ഡബ്ബിംഗ് പഠിപ്പിച്ചത് കുഞ്ചാക്കോ ആയിരുന്നു. ശാരദയുടെ ആദ്യ മലയാള ചിത്രമായ 'ഇണപ്രാവ്' എന്ന സിനിമയിലായിരുന്നു തുടക്കം.

ശാരദയുടെ ചിത്രങ്ങള്‍ക്ക് പുറമെ സച്ചു, കുശലകുമാരി, രാജശ്രീ (യു പി ഗ്രേസി), വിജയനിര്‍മ്മല, ഉഷാകുമാരി, സാധന, ബി എസ് സരോജ, കെ ആര്‍ വിജയ, ദേവിക, വിജയ ശ്രീ എന്നിവര്‍ക്കും വിവിധ ചിത്ര ങ്ങള്‍ക്കായി ശബ്ദം നൽകി.

പൂര്‍ണിമ ജയറാമിനായി അവരുടെ ആദ്യ ചിത്രമായ 'മഞ്ഞില്‍ വിരിഞ്ഞപൂക്കളി'ല്‍ ശബ്ദം നൽകിയതും അമ്മിണിയായിരുന്നു.