Sports

അർജൻ്റീന മെക്സിക്കോയെ കീഴടക്കി

27 November 2022 , 2:31 AM

 

 

ലുസൈൽ സ്റ്റേഡിയം(ഖത്തർ):  ലോകകപ്പ് ഫുട്ബോളിൽ  മെസിയുടെയും ഫെർണാണ്ടസിൻ്റെയും  ഗോളിൽ മെക്സിക്കോയ്ക്ക് എതിരെ അർജൻ്റീനക്ക് ഉജ്വല വിജയം. ഇതോടെ അർജൻ്റീനക്ക് 3 പോയിൻ്റായി. ഇന്നലെ നടന്ന മറ്റൊരു ഗ്രൂപ്പ് -സി മത്സരത്തിൽ സൗദി പോളണ്ടിനോട് രണ്ട് ഗോളിന് തോറ്റിരുന്നു.

ഗോളടിച്ചും അടിപ്പിച്ചും സൂപ്പർ താരം ലയണൽ മെസ്സി മുന്നില്‍നിന്നു നയിച്ചപ്പോള്‍ 2–0നാണ് അർജന്റീനയുടെ വിജയം. രണ്ട് ഗോളുകളും രണ്ടാം പകുതിയിലായിരുന്നു. ജയത്തോടെ മൂന്നു പോയിന്റുമായി ഗ്രൂപ്പ് സിയിൽ അര്‍ജന്റീന രണ്ടാം സ്ഥാനത്തെത്തി. ലയണൽ‌ മെസ്സി (64), എൻസോ ഫെർണാണ്ടസ് (87) എന്നിവരാണ് അർജന്റീനയ്ക്കായി വല കുലുക്കിയത്.

ആദ്യ പകുതിയിലെ നിരാശപ്പെടുത്തുന്ന പ്രകടനത്തിനു ശേഷമായിരുന്നു രണ്ടാം പകുതിയിൽ അർജന്റീനയുടെ ഗംഭീര തിരിച്ചുവരവ്. നവംബർ 30ന് സ്റ്റേഡിയം 974ൽ പോളണ്ടിനെതിരെയാണ് സി ഗ്രൂപ്പിൽ അർജന്റീനയുടെ അവസാന പോരാട്ടം. നാലു പോയിന്റുള്ള പോളണ്ടിനെ തോൽപിച്ചാൽ അർജന്റീനയ്ക്കു പ്രീക്വാർട്ടർ ഉറപ്പിക്കാം.ജയത്തോടെ മെക്സിക്കോയോട് ലോകകപ്പില്‍ ഏറ്റുമുട്ടിയപ്പോഴെല്ലാം വിജയിച്ചവരെന്ന റെക്കോർഡ് ഖത്തറിലും അർജന്റീന തുടർന്നു. മുൻപ് 1930, 2006, 2010 ലോകകപ്പുകളിൽ നേർക്കുനേർ വന്നപ്പോഴും അർജന്റീനയ്ക്കായിരുന്നു വിജയം.

ഡി മരിയ നൽകിയ പാസിൽ 25 വാര അകലെനിന്ന് മെക്സിക്കോയുടെ പ്രതിരോധ താരങ്ങൾക്കിടയിലൂടെ മെസ്സിയെടുത്ത ഷോട്ട് നേരെ വലയിലെത്തുകയായിരുന്നു. അതുവരെ ലുസെയ്ൽ സ്റ്റേഡിയത്തിലെ ഗാലറിയിൽ നിരാശരായിരുന്ന അര്‍ജന്റീന ആരാധകർ പൊട്ടിത്തെറിച്ച നിമിഷമായിരുന്നു അത്.

 87–ാം മിനിറ്റിലായിരുന്നു മെക്സിക്കോയെ ഞെട്ടിച്ച് അർജന്റീനയുടെ രണ്ടാം ഗോളെത്തിയത്. മെസ്സിയിൽ നിന്ന് പാസ് ലഭിച്ച ഫെർണാണ്ടസ് മെക്സിക്കോ ബോക്സിനു വെളിയിൽനിന്ന് ഏതാനും ചുവടുകൾക്കു ശേഷം മനോഹരമായി ഷോട്ട് എടുക്കുന്നു. ബോക്സിന്റെ ഇടതു മൂലയിൽനിന്ന് എൻസോയുടെ തകര്‍പ്പനൊരു വോളി ഗോളി ഒച്ചോവയെ മറികടന്ന് ഗോള്‍ വലയുടെ ടോപ് കോർണറില്‍ പതിച്ചു. ആദ്യ മത്സരത്തിൽ സൗദി അറേബ്യയോട് അപ്രതീക്ഷിത പരാജയം ഏറ്റുവാങ്ങേണ്ടി വന്ന അർജൻ്റീനയ്ക്ക് ഇത് ഗംഭീര തിരിച്ചു വരവായി.