Sports

ഓസ്ട്രേലിയയെ കീഴടക്കി അർജന്റീന ക്വാർട്ടറിൽ

04 December 2022 , 2:29 AM

 

 

ദോഹ: ആരാധക പ്രതീക്ഷകൾ വാനോളമുയർത്തി ഓസ്ട്രേലിയയെ കീഴടക്കി  അർജന്റീന ലോകകപ്പ് ക്വാർട്ടറിൽ പ്രവേശിച്ചു.  ക്വാർട്ടറിൽ നെതെർലാൻഡ്സിനെ നേരിടും. രണ്ടാം പ്രീ ക്വാർട്ടർ പോരാട്ടത്തിൽ ഓസ്ട്രേലിയയെ ഒന്നിനെതിരെ രണ്ടു ഗോളുകൾക്കു പരാജയപ്പെടുത്തിയാണ് അർജന്റീന അവസാന എട്ടിലേക്ക് എത്തിയത്. കളിയുടെ മുപ്പതിയെഴാം മിനിറ്റിൽ ക്യാപ്റ്റൻ ലയണൽ മെസ്സിയാണ് അർജന്റീനയുടെ ആദ്യ ഗോൾ നേടിയത്. പിന്നീട് രണ്ടാം പകുതിയിൽ ജൂലിയൻ അൽവാരസ് ലീഡുയർത്തി അർജന്റീനയുടെ വിജയം ഉറപ്പിച്ചു.ഓസ്ട്രേലിയയുടെ ഏക ഗോൾ അർജന്റീനൻ താരം എൻസോ ഫെർണാണ്ടസിന്റെ സെൽഫ് ഗോൾ ആയിരുന്നു.ക്വാർട്ടർ ഫൈനലിൽ അർജന്റീന നെതർലാൻഡസിനെ നേരിടും.

കിക്കോഫായി നാലാം മിനുറ്റില്‍ ഗോമസിന്‍റെ ക്രോസ് ബാക്കസിന്‍റെ കയ്യില്‍ തട്ടിയപ്പോള്‍ അര്‍ജന്‍റീനന്‍ താരങ്ങള്‍ അപ്പീല്‍ ചെയ്തെങ്കിലും റഫറി പെനാല്‍റ്റി അനുവദിച്ചില്ല. 18-ാം മിനുറ്റില്‍ ഓസീസ് മുന്നേറ്റം ഗോള്‍ലൈനിനരികെ ഡി പോള്‍ തടുത്തു. അര്‍ജന്‍റീനന്‍ താരങ്ങളെ ബോക്‌സിലേക്ക് കയറാന്‍ അനുവദിക്കാതെ പൂട്ടുകയാണ് ഓസ്ട്രേലിയന്‍ ഡിഫന്‍സ് ചെയ്യുന്നത്. ഇതിനിടെയായിരുന്നു 35-ാം മിനുറ്റില്‍ മെസിയുടെ സുന്ദരന്‍ ഫിനിഷിംഗ്. എല്ലാം തുടങ്ങിയത് ഒരു ഫ്രീകിക്കില്‍ നിന്നാണ്. മെസിയെടുത്ത കിക്ക് സൗട്ടര്‍ തട്ടിയകറ്റി. പന്ത് വീണ്ടും കാലുകൊണ്ട് വീണ്ടെടുത്ത മെസി മാക് അലിസ്റ്ററിന് മറിച്ചുനല്‍കി. അവിടെനിന്ന് ബോള്‍ നേരെ ഡീ പോളിലേക്ക്. വീണ്ടും കാല്‍കളിലേക്ക് നീന്തിയെത്തിയ പന്തിനെ മെസി, റയാന് അര്‍ധാവസരം പോലും നല്‍കാതെ വലയിലെത്തിക്കുകയായിരുന്നു.

50-ാം മിനുറ്റില്‍ പപു ഗോമസിനെ വലിച്ച് അര്‍ജന്‍റീന ലിസാണ്ട്രോ മാര്‍ട്ടിനസിനെ ഇറക്കി. തൊട്ടുപിന്നാലെ മെസിയുടെ നിലംപറ്റെയുള്ള ഷോട്ട് റയാന്‍ അനായാസം പിടികൂടി. എന്നാല്‍ 57-ാം മിനുറ്റില്‍ അര്‍ജന്‍റീന ലീഡ് രണ്ടാക്കി. റോള്‍സിന്‍റെ ബാക് പാസ് തട്ടിയകറ്റാന്‍ റയാന്‍ വൈകിയപ്പോള്‍ ഡി പോള്‍ നടത്തിയ ഇടപെടലാണ് ആല്‍വാരസിന്‍റെ കാലുകളിലേക്ക് പന്ത് എത്തിച്ചത്. 77-ാം മിനുറ്റില്‍ ഗുഡ്‌വിന്‍റെ ലോംഗ് റേഞ്ചര്‍ ഷോട്ട് എന്‍സോയുടെ ഡിഫ്ലക്ഷനില്‍ വലയിലേക്ക് തുളഞ്ഞുകയറി. പിന്നാലെ ഇരു ടീമുകളും അടുത്ത ഗോളിനായി പൊരുതിയെങ്കിലും അര്‍ജന്‍റീന 2-1ന് മത്സരം തങ്ങളുടേതായി അവസാനിപ്പിച്ചു. അവസരങ്ങള്‍ കളഞ്ഞുകുളിച്ച് ലൗറ്റാരോ മാര്‍ട്ടിനസ് അര്‍ജന്‍റീനന്‍ വിജയത്തിന്‍റെ ശോഭ കുറച്ചു. 

4-3-3 ശൈലിയില്‍ സ്‌കലോണി അര്‍ജന്‍റീനയെ കളത്തിലിറക്കിയപ്പോള്‍ പപു ഗോമസും ലിയോണല്‍ മെസിയും ജൂലിയന്‍ ആല്‍വാരസുമായിരുന്നു മുന്നേറ്റത്തില്‍. മധ്യനിരയില്‍ റോഡ്രിഗോ ഡി പോളും എന്‍സോ ഫെര്‍ണാണ്ടസും മാക് അലിസ്റ്ററും ഇടംപിടിച്ചപ്പോള്‍ നഹ്വെല്‍ മൊളീനയും ക്രിസ്റ്റ്യന്‍ റൊമീറോയും നിക്കോളസ് ഒട്ടോമെണ്ടിയും മാര്‍ക്കോസ് അക്യൂനയുമാണ് പ്രതിരോധം കാക്കുന്നത്. ഗോള്‍ബാറിന് കീഴെ എമി മാര്‍ട്ടിസിന്‍റെ കാര്യത്തില്‍ മാറ്റമില്ല. പരിക്കേറ്റ ഏഞ്ചല്‍ ഡി മരിയ അന്തിമ ഇലവനിലില്ലായിരുന്നു.  

അതേസമയം ഗ്രഹാം അര്‍നോള്‍ഡ് 4-4-2 ശൈലിയില്‍ ഇറക്കിയ ഓസ്ട്രേലിയയുടെ സ്റ്റാര്‍ട്ടിംഗ് ഇലവനില്‍ മിച്ചല്‍ ഡ്യൂക്കും റൈലി മഗ്രീയും ആക്രമണത്തിലും ക്യാനു ബാക്കസ്, ജാക്‌സണ്‍ ഇര്‍വിന്‍, ആരോണ്‍ മോയി, മാത്യൂ ലെക്കീ എന്നിവര്‍ മധ്യനിരയിലും അസീസ് ബെഹിച്ച്, കൈ റോള്‍സ്, ഹാരി സൗട്ടര്‍, മിലോസ് ഡെഗെനെക് എന്നിവര്‍ പ്രതിരോധത്തിലും എത്തിയപ്പോള്‍ മാത്യൂ റയാനാണ് ഗോളി. അര്‍ജന്‍റീനന്‍ ആക്രമണവും ഓസീസ് പ്രതിരോധവും തമ്മിലാവും പ്രധാന പോരാട്ടം എന്ന് മത്സരത്തിന് മുമ്പേ ഉറപ്പായിരുന്നു.