Entertainment

ജൂഡ് ആന്തണിയുടെ പ്രസ്താവനയ്ക്ക് എതിരെ കേസ് കൊടുത്ത് ആന്റണി വർഗീസിന്റെ അമ്മ

11 May 2023 , 4:58 PM

 

 

കൊച്ചി: അഡ്വാൻസ് പ്രതിഫലം വാങ്ങി നടൻ ആന്റണി വർഗീസ് (പെപ്പെ) നിർമാതാവിനെ പറ്റിച്ചു എന്ന സംവിധായകൻ ജൂഡ് ആന്തണി ജോസഫിന്റെ ആരോപണത്തിന് ശക്തമായ മറുപടിയുമായി ആന്റണി പെപ്പേ. കൊച്ചിയിൽ നടത്തിയ വാർത്താസമ്മേളനത്തിലാണ് വ്യക്തമായ തെളിവുകൾ നിരത്തി പെപ്പേ രംഗത്ത് എത്തിയത്.  

ജൂഡ് നടത്തിയ പ്രസ്താവനയ്ക്ക് എതിരെ ആന്റണി വർഗീസിന്റെ അമ്മ കോടതിയെ സമീപിച്ചിട്ടുണ്ട്. 

 

താൻ ചെയ്യാനിരുന്ന മറ്റൊരു സിനിമയുടെ നിർമാതാവിന്റെ കൈയ്യിൽ നിന്നും പത്ത് ലക്ഷം രൂപ അഡ്വാൻസ് വാങ്ങി പെങ്ങളുടെ കല്യാണം നടത്തുകയും പിന്നീട് ചിത്രീകരണം ആരംഭിക്കുന്നതിന് 18 ദിവസം മുമ്പ് ആന്റണി വർഗീസ് ചിത്രത്തിൽ നിന്നും പിന്മാറിയെന്നായിരുന്നു ജൂഡ് ഒരു ഓണലൈൻ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ വെളിപ്പെടുത്തിയത്. ഈ ആരോപണത്തിനെതിരെ വ്യക്തമായ തെളിവുകളോടുകൂടിയാണ് ആന്റണിപെപ്പേ മാധ്യമങ്ങളെ കണ്ടത്. “എന്നെപ്പറ്റി എന്തും പറഞ്ഞോളൂ, ജൂഡ് എന്റെ അമ്മയ്ക്കും ഭാര്യയ്ക്കും ഉണ്ടാക്കിയ വിഷമം വളരെ വലുതാണെന്നും” പെപ്പേ പറഞ്ഞു.

 

ജൂഡ് ഒരു നല്ല സിനിമ ചെയ്ത്, ഒരു വലിയ വിജയത്തിന്റെ ഭാഗമായി നിൽക്കുകയാണ്. എന്നാൽ തന്റെ വിജയം ദുരുപയോഗം ചെയ്ത് എന്നെ വ്യക്തിഹത്യ ചെയ്യുകയും എന്റെ അമ്മയ്‌ക്കോ പെങ്ങൾക്കോ പുറത്തിറങ്ങി നടക്കുവാൻ പോലും പറ്റാത്ത അവസ്ഥയിലേക്കും ഇപ്പോൾ എത്തിച്ചിരിക്കുകയാണ്. ആക്കാര്യത്തിൽ എനിക്ക് അയാളോട് സഹതാപം തോന്നുന്നു. 2019 ജൂലായ് 7 ന് അഡ്വാൻസ് വാങ്ങിയ തുക 27 ജനുവരി 2020 ൽ തിരികെ കൊടുത്തതാണ്. 18 ജനുവരി 2021 ൽ ആയിരുന്നു എന്റെ സഹോദരി അഞ്ജലിയുടെ വിവാഹം. ജൂഡ് പറഞ്ഞ ആരോപണം എത്രത്തോളം വ്യാജമാണെന്ന് ബാങ്ക് സ്റ്റേറ്റ്മെന്റുകളും ഇമെയിൽ തെളിവുകളും നിരത്തിയാണ് ആന്റണി പ്രസ് മീറ്റിൽ തന്റെ ഭാഗം വ്യക്തമാക്കിയത്. ജൂഡ് പറഞ്ഞത് പ്രകാരമാണെങ്കിൽ ഞാൻ ടൈംട്രാവൽ നടത്തിയിട്ടായിരിക്കുമല്ലോ എന്റെ പെങ്ങളുടെ കല്യാണം നടത്തിയത്!! അതിനുള്ള പണം എന്റെ വീട്ടുകാർ കൂടി ചേർന്ന് സാമ്പാദിച്ചതാണ്.

 

എനിക്ക് ജൂഡേട്ടനോട് ഒരു ദേഷ്യവുമില്ല, അയാൾ ചെയ്ത സിനിമ ഞാൻ ഫാമിലിയായി കണ്ടു, മലയാളികൾക്ക് അഭിമാനിക്കാവുന്ന സിനിമ തന്നെയാണ് 2018. സംഘടനകൾ വഴി 3 വർഷങ്ങൾക്ക് മുൻപ് ചർച്ച ചെയ്ത് പരിഹരിച്ച ഒരു വിഷയമാണ് ഒരു വലിയ വിജയ ചിത്രം ലഭിച്ചപ്പോൾ ജൂഡ് അത് മാനേജ് ചെയ്യുവാൻ കഴിയാതെ, മറ്റൊരാളുടെ ജീവിതത്തെ അപകീർത്തിപ്പെടുത്താൻ അതുപയോഗിച്ചത്.

 

ലിജോ ജോസ് പെല്ലിശ്ശേരി ഉള്ളതുകൊണ്ടാണ് ആന്റണി ജീവിക്കുന്നത്, കഴിവില്ലാത്തവനാണ് ആന്റണി എന്നുമുള്ള ജൂഡിന്റെ ആരോപണത്തിന്, മറ്റൊരാൾ കൈപിടിക്കാതെ സിനിമയിലേയ്ക്ക് കടന്നുവന്ന ആരാണിവിടെയുള്ളത്, 

ഞാൻ സ്വപ്നങ്ങളെ ഫോളോ ചെയ്ത് വന്നവനാണ് എന്നും ആന്റണി പ്രതികരിച്ചു.