Agricultural

വാർദ്ധക്യത്തിലും കാലിടറാത്ത കരുത്തുമായി ജൈവ കർഷകൻ

18 January 2023 , 12:07 PM

 

 

  കുട്ടനാട്:    കാർഷിക വിളകളുടെ നാടായ കുട്ടനാട്ടിൽ വാർദ്ധക്യത്തിലും കാലിടറാത്ത കരുത്തുമായി ജൈവ കർഷകൻ. തലവടി പഞ്ചായത്ത് മൂന്നാം വാർഡിൽ പൂണൂറച്ചിറ ദാമോദരനാണ് 83-ാം വയസ്സിലും കാലിടറാത്ത കരുത്തുമായി കൃഷിയെ നെഞ്ചിലേറ്റുന്നത്. ദാമോദരന് കരകൃഷി ഒരുപജീവനമാർഗ്ഗം മാത്രമല്ല. പിതാവിന്റെ കൈപിടിച്ച് നടന്ന നാൾ മുതൽ ജീവിത വ്രതമായി കൊണ്ടു നടക്കുകയാണ്. ഭാരിച്ച സമ്പാദ്യമോ വസ്തുവകകളോ ഇല്ലങ്കിലും ഉള്ള സ്ഥലത്ത് കൃഷി ഒരുക്കി നൂറ് മേനി വിളയിച്ചെടുക്കാൻ ഈ വ്യദ്ധ കർഷകനറിയാം. സ്വന്തം ഭൂമിയിലെ സ്ഥലപരിമിക്ക് പുറത്ത് പൊതു ജലാശയങ്ങളിലേക്ക് ജൈവ കൃഷി വളർത്തിയാണ് വാർദ്ധക്യത്തിലും തളരാതെ പോരാടുന്നത്.

      ദാമോദരന്റെ കൃഷിയിടങ്ങളിൽ പാവൽ, പടവലം, ചിര, വഴുതന തുടങ്ങി നിത്യോപയോഗ പച്ചക്കറി സാധനങ്ങൾ വിളയിച്ചെടുക്കുന്നുണ്ട്. രാസവളങ്ങളും കീടനാശിനികളും സുലഭമായ നാട്ടിൽ പരമ്പരാഗത കൃഷിരീതിയിൽ ജൈവവളങ്ങളും ജൈവകീടനാശിനിയും ഉപയോഗിച്ചാണ് കൃഷിയെ പരിഭോഷിപ്പിക്കുന്നത്. ദാമോദരന്റെ പച്ചക്കറി വിളകൾക്കും അതിനാൽ ആവശ്യക്കാർ ഏറെയാണ്. 

     ഡിസംബർ, ജനുവരി മാസത്തെ കഠിന തണുപ്പ് വകവെയ്ക്കാതെ പുലർച്ചെ മുതൽ ദാമോദരൻ കൃഷിയിടത്തിൽ സജീവമാണ്. പച്ചക്കറികൃഷി കാർന്നുതിന്നുന്ന കീടങ്ങളെ പുകല കഷായവും ഗോമൂത്രവും തളിച്ച് നശിപ്പിച്ചും ഇലകളിൽ കുടിയിരിക്കുന്ന പുഴുക്കെളെ തേടിപ്പിടിച്ച് കൊന്നുമാണ് ദാമോദരന്റെ പ്രഭാത കർമ്മം ആരംഭിക്കുന്നത്. വെള്ളവും വളവും നൽകി നട്ടുവളത്തിയ പാവൽ തോട്ടം പച്ചപ്പിന്റെ ഹരിതാഭയിൽ കാണികൾക്കും വിസ്മയം പകരും. കൃഷിയെ നന്മയായി കാണുന്ന ഈ വയോവ്യദ്ധൻ വിഷരഹിത പച്ചക്കറി തീൻമേശയിൽ എത്തിക്കണമെന്നാണ് ആഗ്രഹം.