Tourism

മാരാരിക്കുളം ബീച്ചിൽ സാഹസിക വാട്ടർ സ്പോർട്സ് പദ്ധതി തുടങ്ങുന്നു

27 February 2023 , 12:02 PM

 

 

-ജെറ്റ് സ്കീ, പാരാ സെയിലിങ്, സ്പീഡ് ബോട്ട്, ബനാന റൈഡ് തുടങ്ങിയ സംവിധാനങ്ങൾ

 

ആലപ്പുഴ: ആലപ്പുഴ ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിലിൻറെ ആഭിമുഖ്യത്തിൽ 

ജില്ലാ ഭരണകൂടത്തിൻറെയും  മാരാരിക്കുളം വടക്ക് ഗ്രാമപഞ്ചായത്തിൻറെയും സഹകരണത്തോടെ   മാരാരിക്കുളം ബീച്ചിൽ അഡ്വഞ്ചർ ടൂറിസം വാട്ടർ സ്പോട്സ് പദ്ധതി  സ്വകാര്യ പങ്കാളിത്തത്തോടെ നടപ്പാക്കുന്നു.

 

സ്വദേശികളും വിദേശികളുമായ സഞ്ചാരികളെ ഏറെ ആകർഷിക്കുന്ന നിലയിൽ വിവിധതരം അഡ്വഞ്ചർ ടൂറിസം സംവിധാനങ്ങളും, ബോട്ടിംഗ് അടക്കമുള്ള വാട്ടർ സ്പോർട്സ് സംവിധാനങ്ങളും  കോർത്തിണക്കിയാണ്  പദ്ധതി ആവിഷ്കരിച്ചിരിക്കുന്നത്. 

ജെറ്റ് സ്കീ, പാരാ സെയിലിങ്, സ്പീഡ് ബോട്ട്, ബനാന റൈഡ്, ബമ്പർ ബോട്ട് റൈഡ്, 

ബീച്ച്  അഡ്വഞ്ചർ ഗെയിമുകൾ,  ഇ ടോയ്‌ലറ്റ്  സംവിധാനം  എന്നിവയടക്കം   പദ്ധതിയിൽ ഉണ്ടാകും.

 

വിനോദ സഞ്ചാര മേഖലയിൽ സമാനമായ ഒട്ടേറെ പദ്ധതികൾ നടത്തിവരുന്ന എയ്ഞ്ചൽ അമ്യൂസ്മെൻറ്  പ്രൈവറ്റ് ലിമിറ്റഡ് കമ്പനിയാണ്  മാരാരി അഡ്വഞ്ചർ ടൂറിസം പദ്ധതിയുടെ സംരഭകർ.

പദ്ധതിയുടെ നടത്തിപ്പുമായി ബന്ധപ്പെട്ട് പരിശോധനകൾക്കായി 

പി.പി. ചിത്തരജ്ഞൻ എം.എൽ.എ, ജില്ലാ കളക്ടർ വി.ആർ.കൃഷണ തേജ, ഡിടിപിസി സെക്രട്ടറിയുടെ ചുമതലയുള്ള സബ് കളക്ടർ സൂരജ് ഷാജി, മാരാരിക്കുളം വടക്ക് ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് സുദർശന ഭായി, വൈസ് പ്രസിഡൻറ് സി .സി. ഷിബു, പഞ്ചായത്ത് സെക്രട്ടറി ബിജി. എസ് എന്നിവരുടെ നേതൃത്വത്തിൽ മാരാരിക്കുളം ബീച്ചിൽ സന്ദർശനം നടത്തി.

വാർഡ് മെമ്പർമാരായ  ജെസ്സി ജോസി,  പി എ അലക്സ്,  ഉദ്യോഗസ്ഥർ, എയ്ഞ്ചൽ അമ്യൂസ്മെൻ്റ് കമ്പനി പ്രതിനിധികൾ എന്നിവരും സംഘത്തോടൊപ്പം ഉണ്ടായിരുന്നു.

അഡ്വഞ്ചർ ടൂറിസം പദ്ധതി മാർച്ച് 25 ന് മുൻപായി നടപ്പാക്കാനാണ് ശ്രമിക്കുന്നതെന്നും പദ്ധതി  യാഥാർത്ഥ്യമാകുന്നതോടെ കൂടുതൽ സഞ്ചാരികളെ മാരാരിക്കുളം ബീച്ചിലേയ്ക്ക് ആകർഷിക്കാൻ  കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും പി.പി.ചിത്തരജ്ഞൻ എം.എൽ.എ പറഞ്ഞു.

മാരാരിക്കുളത്ത് സർക്കാർ നടപ്പാക്കാൻ ഉദ്ദേശിക്കുന്ന വികസന പ്രവർത്തനങ്ങൾക്ക് ഈ സംരഭം വലിയ മുതൽക്കൂട്ടായിരിക്കുമെന്ന് ജില്ലാ കളക്ടർ  അറിയിച്ചു. 

തുടർ വികസന പദ്ധതികളുടെ ഭാഗമായി ബീച്ചിലെ റോഡ് നിർമ്മാണം, പാർക്കിംഗ് ഏരിയയുടെ നിർമ്മാണം,  കടകളുടെയും, പാർക്കിംഗ് ഏരിയയുടെയും വൈദ്യുതീകരണം , കുടിവെള്ള പദ്ധതി, മാലിന്യ നിർമ്മാർജ്ജന സംവിധാനങ്ങൾ എന്നിവ ഉടൻ ആരംഭിക്കുമെന്ന് എം. എൽ. എ പറഞ്ഞു.