News

കൊല്ലത്ത് യുവതി കൊല്ലപ്പെട്ടത് ബലാത്സംഗ ശ്രമത്തിനിടെ

06 January 2023 , 9:04 AM

 

കൊല്ലം: കൊല്ലത്ത് ആളൊഴിഞ്ഞ റെയിൽവേ കോട്ടേഴ്സിൽ യുവതിയുടെ മൃതദേഹം കണ്ടെത്തിയ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. യുവതിയെ കാണാനില്ല എന്ന് പരാതി ലഭിച്ച് മണിക്കൂറുകൾക്കുള്ളിൽ തന്നെ ഇവരുടെ ഫോൺ പ്രതിയുടെ കയ്യിൽ നിന്ന് കണ്ടെത്തിയെങ്കിലും അന്വേഷണം കാര്യക്ഷമമാക്കാതെ പ്രതിയെ വിടുകയായിരുന്നു. തുടർന്ന് അഞ്ചു ദിവസം മൃതദേഹം ലഭിച്ചപ്പോഴാണ് വീണ്ടും ഇയാളെ കസ്റ്റഡിയിൽ എടുക്കുന്നത്. അയാളുടെ മൊഴി അനുസരിച്ച് യുവതി ലൈംഗികബന്ധത്തിനിടെ അപസ്മാരം വന്ന് മരിച്ചെന്നായിരുന്നു. ഇത് പോലീസ് പുറത്തും വിട്ടിരുന്നു. എന്നാൽ അവസാനം പോലീസ് നൽകുന്ന വിവരം യുവതിയെ പ്രതി ബലാൽസംഗം ചെയ്തു കൊന്നതാണെന്നാണ്.

യുവതിയെ പ്രതി നാസു ബലാത്സംഗം ചെയ്യാൻ ശ്രമിച്ചതായും കണ്ടെത്തി. ബലാത്സംഗ ശ്രമത്തിനിടയിലാണ് യുവതി മരിച്ചത്. യുവതിയുടെ മൊബൈൽ ഫോണും പണവും പ്രതി കവർന്നു. കൊല്ലം ബീച്ചിൽ നിന്നും യുവതിയെ പ്രതി തന്ത്രപരമായി കോട്ടേഴ്സിലേക്ക് എത്തിക്കുകയായിരുന്നുവെന്നും പൊലീസ് പറയുന്നു.

 

ചെമ്മാമുക്കിൽ ആളൊഴിഞ്ഞ റെയിൽവേ കെട്ടിടത്തിൽ നിന്നാണ് യുവതിയുടെ മൃതദേഹം അഴുകിയ നിലയിൽ കണ്ടെത്തിയത്. കേരളാപുരം സ്വദേശിയാണ് മരിച്ചത്. അഞ്ച് ദിവസം മുമ്പ് യുവതിയെ കാണാതായിരുന്നു.

 

 

 

29ന് ബീച്ചിൽ വച്ച് യുവതിയെ പരിചയപ്പെട്ടുവെന്നാണ് യുവാവ് പൊലീസിനോടു പറഞ്ഞത്. പിന്നീട് യുവതിയെ ആളൊഴിഞ്ഞ റെയിൽവേ കെട്ടിടത്തിലേക്കു കൂട്ടിക്കൊണ്ടുപോയി. ഇവിടെ വെച്ചാണ് യുവതി മരിച്ചത്.